കരുനാഗപ്പള്ളി: ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ ഏഴ് പേരുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി.
സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലതയുടെ നിർദേശമനുസരിച്ച് കരുനാഗപ്പള്ളി എസിപി സി. ജോണിന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നു തെരഞ്ഞെടുത്ത ഏഴ് സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഏഴ് പ്രതികളുടെയും വീടുകളിൽ ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
ഇവർ വിവിധ ഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന സിം കാർഡുകൾ, ഉപയോഗിച്ച വാഹനങ്ങളുടെ ആർസി ബുക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ മണ്ണെണ്ണ എന്ന നൗഫൽ, തഴവ കടത്തൂർ മുറിയിൽ കരീപള്ളി കിഴക്കതിൽ ബ്ലാക്ക് എന്ന വിഷ്ണു, കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ, തേവലക്കര തടത്തിൽ വീട്ടിൽ ഷിനു പീറ്റർ, കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ വീരപ്പൻ എന്ന അനീർ, കുലശേഖരപുരം പുന്നക്കുളം മുറിയിൽ കുറവൻതറ കിഴക്കതിൽ തോമ എന്ന ആഷിക്, പുലിയൂർവഞ്ചി വടക്ക് റഹീം മൻസിൽ കഷണ്ടി ഫൈസൽ എന്ന മുഹമ്മദ് ഫൈസൽ ഖാൻ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
പ്രദേശത്ത് വൻ സുരക്ഷാ ക്രമീകരണമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയായ അലുവ അതുൽ എന്ന അതുൽ ജാമ്യത്തിലിറങ്ങി കഴിഞ്ഞ ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം സ്വിഫ്റ്റ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ പുതിയകാവ് ജംഗ്ഷന് തെക്കുവശം വച്ച് മറ്റൊരു വാഹനം ഉപയോഗിച്ച് കാറിനെ ഇടിച്ചു വീഴ്ത്തിയ ശേഷം നാലംഗ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.